....Unwinding reels of Our Cinema...

....Unwinding reels of Our Cinema...

Thursday, February 3, 2011

Pranchiyettan & The Saint -movieraga.

pranchi

Mammootty as Pranchiyettan

Mammootty as Pranchiyettan

പേരു പോലെ തന്നെ കൌതുകകരമാണ് രഞ്ജിത്തിന്റെ പുതിയ ചിത്രമായ പ്രാഞ്ചിയേട്ടന്‍ & ദ് സെയ്‌ന്റ്. പ്രാഞ്ചിയേട്ടന്‍ എന്നും അരിപ്രാഞ്ചി എന്നും അറിയപ്പെടുന്ന ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസ് (മമ്മൂട്ടി) എന്ന ബിസിനസുകാരനായ തൃശൂരുകാരന്‍ ഒരു പ്രതിസന്ധിയുടെ നടുവിലാണ്. പല പ്രതിസന്ധികള്‍ക്കു ശേഷം വന്ന ഒരു പുതിയ പ്രതിസന്ധിയുടെ നടുവിലാണ് എന്നു പറയുന്നതാണ് കൂടുതല്‍ ശരി. മരിച്ചുപോയ കാരണവന്മാരുടെ കല്ലറകളില്‍ മെഴുകുതിരികള്‍ കത്തിച്ച് പ്രാഞ്ചി ഉപദേശം തേടുന്നു. പിന്നെ, പള്ളിയില്‍ കയറി പ്രാഞ്ചിയുടെ പേരിനു കാ‍രണക്കാരനായ സെന്റ് ഫ്രാന്‍സിസ് ഓഫ് അസ്സീസിയോട് പ്രാര്‍ഥിക്കുന്നു. പ്രാഞ്ചിയുടെ അതുവരെയുള്ള ജീവിതവും അയാള്‍ കടന്നുപോന്ന പണവും പരാജയവും നിറഞ്ഞ വഴികളും വിശുദ്ധനു (ജെസെ ഫോക്‍സ് അലന്‍) മുന്നില്‍ മെല്ലെ അനാവരണം ചെയ്യപ്പെടുകയാണ്.

അയാളുടെ ജീവിതത്തിലൂടെ കടന്നുപോയവരെയെല്ലാം നമ്മള്‍ പരിചയപ്പെടുന്നു. ചങ്ങാതിമാരായ വാസു മേനോന്‍ (ഇന്നസെന്റ്) ഉതുപ്പ് (ടി ജി രവി), ബാഹുലേയന്‍ (രാമു), ഇന്റീരിയര്‍ ഡിസൈനറായ പത്മശ്രീ (പ്രിയാ മണി), സ്‌കൂളിലെ സഹപാഠിയും അന്നു മുതലേ പാരയുമായ ഡോ. ജോസ് (സിദ്ദിഖ്), സഹപാഠിയും ഇഷ്‌ടക്കാരിയും പിന്നീട് ജോസിന്റെ ഭാര്യയുമായ ഡോ. ഓമന (ഖുശ്‌ബു), ഡ്രൈവര്‍ സുപ്രന്‍ (ടിനി ടോം), പോളി എന്ന പയ്യന്‍ (ഗണപതി)… അങ്ങനെ പലരും.

PLUSES
മലയാളത്തെ സംബന്ധിച്ചിടത്തോളം വളരെ പുതുമയുള്ള അന്തരീക്ഷത്തിലാണ് ഈ ചിത്രം അവതരിപ്പിക്കപ്പെടുന്നത്. സര്‍വഗുണസമ്പന്നനും കരുത്തനുമായ നായകന്‍, നികൃഷ്‌ടതയുടെ ആള്‍‌രൂപമായ വില്ലന്‍, വില്ലനു മേല്‍ നായകന്റെ ആത്യന്തികമായ വിജയം തുടങ്ങിയ സ്ഥിരം ചേരുവകളൊന്നും പാടേ വേണ്ടെന്നു വച്ചിട്ടില്ലെങ്കിലും കുറച്ചൊന്ന് മാറ്റി ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ട് രഞ്ജിത്ത്; വിജയകരമായിത്തന്നെ.

ഈ സിനിമ കണ്ടിറങ്ങുമ്പോള്‍ നമ്മുടെ മനസ്സില്‍ നില്‍ക്കുന്നത് മൂന്നു കാര്യങ്ങളാണ്: ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസ് എന്ന കഥാപാത്രം, സിനിമ മുന്നോട്ടു വയ്‌ക്കുന്ന നിറമുള്ള ജീവിതചിത്രങ്ങള്‍, ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ പ്രേരിപ്പിക്കുന്ന സംഭാഷണങ്ങള്‍.

ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസ് എന്ന പ്രാഞ്ചിയെ തികഞ്ഞ പെര്‍ഫക്ഷനോടെ രൂപപ്പെടുത്താന്‍ കഴിഞ്ഞു രചനയും സംവിധാനവും നിര്‍വഹിച്ച രഞ്ജിത്തിന്. പ്രാഞ്ചി എന്ന കഥാപാത്രത്തിന്റെ ഐഡന്റിറ്റി കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. പ്രാഞ്ചിയുടെ മനോഭാവവും സംഭാഷണങ്ങളും ചെയ്തികളുമെല്ലാം അതിനൊത്തു നില്‍ക്കുന്നു. അതില്‍ നിന്ന് ഒട്ടും വ്യതിചലിക്കാതെ പ്രാഞ്ചിയെ അഭിനയിപ്പിച്ച് ഫലിപ്പിക്കാന്‍ മമ്മൂട്ടിക്കും കഴിഞ്ഞു. പ്രാഞ്ചിക്കു പറ്റിയ അമളികളും നഷ്‌ടങ്ങളും പരാജയങ്ങളും നമ്മളെ മാത്രമല്ല, പ്രാഞ്ചിയേയും ചിരിപ്പിക്കുന്നുണ്ട് എന്നതാണ് ഈ കഥാപാത്രത്തെ unique ആക്കുന്നത്. ജീവിതത്തെ ഒരു ചിരിയോടെ നേരിടാനാവുമെന്ന് പ്രാഞ്ചി ഓര്‍മിപ്പിക്കുന്നു.

രഞ്ജിത്തിന്റെ ഏറ്റവും മികച്ച സിനിമകളില്‍ (എഴുതിയതും സംവിധാനം ചെയ്തതും) ഒന്നായ നന്ദനം പോലെ, ജീവിതത്തെ പ്രസാദാത്മകമായി കാണാന്‍ ശ്രമിക്കുന്നു പ്രാഞ്ചിയേട്ടന്‍ & ദ് സെയ്‌ന്റ്. പരാജയങ്ങളില്‍ തടഞ്ഞുനില്‍ക്കേണ്ടതില്ല എന്ന ചിരിപ്പിച്ചുകൊണ്ട് ഓര്‍മിപ്പിക്കുന്നു ഈ ചിത്രം; ജീവിതത്തിന് നിറമുള്ള ഒരു വശം തീര്‍ച്ചയായും ഉണ്ടെന്നും.

ഈ സിനിമ ഏറ്റവുമധികം ഓര്‍മിക്കപ്പെടാന്‍ പോകുന്നത് ഇതിലെ ഹൃദ്യമാ‍യ, സ്വാ‍ഭാവികത നിറഞ്ഞ, നര്‍മം തൊട്ടുവച്ചിരിക്കുന്ന സംഭാഷണങ്ങളുടെ പേരിലാവും. മറ്റെന്തൊക്കെ ഉണ്ടെങ്കിലും ആ തൃശൂര്‍ സംഭാഷണങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ പ്രാഞ്ചിയേട്ടന്‍ & ദ് സെയ്‌ന്റ് ഒരു വരണ്ട സിനിമ ആയിപ്പോകുമായിരുന്നു. എഴുതിയ രഞ്ജിത്തിനും പറഞ്ഞ മമ്മൂട്ടിക്കും അഭിമാനിക്കാം.

ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച പണ്ഡിറ്റ് ദീനദയാല്‍, സര്‍ക്കസ് ബഫൂണിനെ കെട്ടിയെഴുന്നള്ളിച്ചതുപോലെ തോന്നിച്ചെങ്കിലും മറ്റു കഥാപാത്രങ്ങളും അവരെ അവതരിപ്പിച്ചവരും ഏറെ മികവു പുലര്‍ത്തി. വിശുദ്ധനായ ജെസെ ഫോക്‍സ് അലന്‍, വാസു മേനോനെ അവതരിപ്പിച്ച ഇന്നസെന്റ്, പത്മശ്രീയായ പ്രിയാ മണി എന്നിവരുടെ പേര് എടുത്തു പറയണം.

MINUSES
തിര-ക്കിട്ടെഴുതിയ-കഥ വച്ചാണ് രഞ്ജിത്ത് ഇതു ഷൂട്ട് ചെയ്തിരിക്കുന്നതെന്നു വ്യക്തം. ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസ് എത്രത്തോളം well defined കഥാപാത്രമാണോ അത്രത്തോളം ill defined ആണ് ഈ സിനിമയിലെ മറ്റു മിക്ക കഥാപാത്രങ്ങളും‍. പ്രധാന വേഷങ്ങളായ പത്മശ്രീ, പോളി, ഡോ. ഓമന തുടങ്ങിയവരുടെയൊക്കെ അവസ്ഥ പോലും ഭേദമല്ല. കഥാസന്ദര്‍ഭങ്ങളുടെ കാര്യവും അങ്ങനെ തന്നെ. വളരെ silly ആയിത്തോന്നുന്ന പലതും ഇതില്‍ കടന്നുകൂടിയിട്ടുണ്ട്. ഏറ്റവും മോശമായിപ്പോയത് ഡോ. ഓമനയുടെ സ്വകാര്യജീവിതം കാട്ടിക്കൊടുക്കുന്നതാണ്.

അതൊക്കെ പോട്ടെന്നു വച്ചാലും നമ്മുടെ ബുദ്ധിക്കു മുകളിലൂടെ രഞ്ജിത്ത് പറത്തിക്കൊണ്ടു പോകുന്ന രണ്ടു കാര്യങ്ങള്‍ ഒട്ടും അവഗണിക്കാന്‍ പറ്റില്ല. ഒന്ന് പത്മശ്രീയുമായി ബന്ധപ്പെട്ട കാര്യം. അടുത്തത് പോളിയുടെ കാര്യവും.

കിട്ടിയ ഡേറ്റു വച്ച് പ്രിയാ മണിയേക്കൊണ്ട് പറ്റിയതൊക്കെ ചെയ്യിപ്പിച്ചു എന്നല്ലാതെ പത്മശ്രീ എന്ന കഥാപാത്രത്തെ മര്യാദയ്‌ക്ക് അവതരിപ്പിക്കാനോ ന്യായീകരിക്കാനോ രഞ്ജിത്ത് ശ്രമിച്ചിട്ടില്ല. മകളുടെയോ കൊച്ചുമകളുടെയോ പ്രായമുള്ള പത്മശ്രീയോട് പ്രാഞ്ചിക്ക് പ്രേമം തോന്നുന്നതും കുറച്ച് കടന്ന കൈയായിപ്പോയി. അതിലും വലിയ അക്രമമാണ് അവള്‍ പ്രാഞ്ചിയുടെ കൂടെപ്പാര്‍ക്കാന്‍ കൊതിച്ചിരിക്കുകയാണെന്ന അവസാനത്തെ വെളിപ്പെടുത്തല്‍. ഈ നാട്ടില്‍ ആണുങ്ങള്‍ക്ക് ഇത്ര ക്ഷാമമോ! അല്ലെങ്കില്‍, പെണ്‍പിള്ളേര്‍ക്ക് ഇത്ര ബോധക്കേടോ!

(പ്രാഞ്ചിയേക്കൊണ്ട് പത്മശ്രീയെ കെട്ടിച്ചേ അടങ്ങൂ എന്ന് സംവിധായകന് നിര്‍ബന്ധമുണ്ടായിരുന്നെങ്കില്‍ പ്രിയാ മണിക്ക് പകരം കുറച്ച് മുതിര്‍ന്ന ആരെയെങ്കിലും കാസ്റ്റ് ചെയ്‌താലും മതിയായിരുന്നു. ഉദാഹരണത്തിന്, ശ്വേത മേനോന്‍.)

പോളിയുടെ പരാജയകാരണം കണ്ടുപിടിക്കാന്‍ കഴിയാതെ വിഷമിച്ചിരിക്കുന്ന ഹെഡ്‌മാസ്റ്റര്‍ക്കും അതു തിരഞ്ഞ് നടക്കുന്ന പ്രാഞ്ചിക്കും തൊട്ടു മുന്‍പത്തെ വര്‍ഷം നടന്ന ഞെട്ടിപ്പിക്കുന്ന സംഭവത്തേക്കുറിച്ച് ഒരു വിവരവുമില്ല എന്നു പറഞ്ഞാല്‍ ഒരു വിവരവുമില്ലാത്തവര്‍ പോലും വിശ്വസിക്കാന്‍ പാടുപെടും. പോളിയുടെ വ്യക്തിത്വം define ചെയ്യുന്നതില്‍ കാണിച്ചിരിക്കുന്ന അലംഭാവം കൂടി ഇതിനൊപ്പം ചേരുമ്പോള്‍ പോളി എപിസോഡ് മൊത്തത്തില്‍ പാളിപ്പോകുന്നു.

EXTRA
ആവശ്യത്തിനു സമയമെടുത്ത് കഥയുണ്ടാക്കി അതിന്റെ സാധ്യതകള്‍ തിരിച്ചും മറിച്ചും ആലോചിച്ച് കഥാപാത്രങ്ങളെ മാറ്റിയും മറിച്ചും പരീക്ഷിച്ച് ഒരു തപസ്യ പോലെ സിനിമാനിര്‍മാണം നടത്തിയാല്‍ ലോകമറിയുന്ന ചലച്ചിത്രകാരനാകാനുള്ള കഴിവുണ്ട് രഞ്ജിത്തിന്. മികച്ച സിനിമകള്‍ മലയാളത്തില്‍ കാണാനുള്ള ഭാഗ്യം നമുക്കുമുണ്ടാകും. പക്ഷേ, കിട്ടുന്ന പുല്ലും വയ്ക്കോലും തിന്ന് കെട്ടിയിട്ട കുറ്റിയില്‍ കിടന്നു കറങ്ങുന്ന പശുവിനേപ്പോലെയാകാനാണ് അദ്ദേഹത്തിനു താല്പര്യം. നമുക്കെന്തു ചെയ്യാന്‍ കഴിയും, ഇങ്ങനെ പറയാനും മോഹഭംഗപ്പെടാനുമല്ലാതെ!

LAST WORD
തിരക്കിട്ട് തല്ലിക്കൂട്ടിയെടുത്തതാണെന്ന് തോന്നിപ്പിക്കുന്ന വീഴ്‌ചകളുണ്ടെങ്കിലും, കാണികളെ ശരിക്കും വിനോദിപ്പിക്കാനും കുറച്ചൊന്ന് വിസ്‌മയിപ്പിക്കാനും ഇടയ്‌ക്കല്പം ചിന്തിപ്പിക്കാനും കഴിയുന്ന സിനിമ

Traffic-movieraga

Sandhya, Vineeth Sreenivasan

Sandhya, Vineeth Sreenivasan

ചെറിയ ഒരു കാലപരിധിയിലാണ് സഞ്‌ജയ്- ബോബി സഹോദരങ്ങള്‍ എഴുതി രാജേഷ് പിള്ള സംവിധാനം ചെയ്‌ത ട്രാഫിക്‌ അരങ്ങേറുന്നത്. ഒരു പകലും അല്പം രാത്രിയും അതിനിടെ കടന്നുവരുന്ന ഇത്തിരി ഫ്ലാഷ്‌ബാക്കും. ബൈക്കില്‍ യാത്ര ചെയ്‌തിരുന്ന റെയ്‌ഹാനും (വിനീത് ശ്രീനിവാസന്‍) രാജീവും (അസിഫ് അലി) ട്രാഫിക് സിഗ്നലില്‍ വച്ച് ഒരു അപകടത്തില്‍ പെടുന്നു. സിഗ്നല്‍ തെറ്റിച്ച് പാഞ്ഞുവന്ന ഒരു കാര്‍ അവരെ ഇടിച്ചുതെറിപ്പിച്ച് കടന്നുപോവുകയായിരുന്നു.

ടെലിവിഷന്‍ ചാനലില്‍ ജോലി ചെയ്യുന്ന റെയ്‌ഹാന്‍ സൂപ്പര്‍ സ്റ്റാര്‍ സിദ്ധാര്‍ഥ് ശങ്കറിനെ (റഹ്‌മാന്‍) ഇന്റര്‍വ്യൂ ചെയ്യാനായി പോകുമ്പോഴാണ് അപകടമുണ്ടായത്. അപ്പോള്‍ അതേ സിഗ്നലില്‍ മറ്റൊരു കാറില്‍ ഡോ. ഏബലും (കുഞ്ചാക്കോ ബോബന്‍) ട്രാഫിക് ഡ്യൂട്ടിയുള്ള പൊലീസ് കോണ്‍സ്റ്റബിളായി സുദേവനും (ശ്രീനിവാസന്‍) ഉണ്ട്. കൈക്കൂലിക്കേസിലെ സസ്‌പെന്‍ഷന്‍ കഴിഞ്ഞ് സുദേവന്‍ ആദ്യമായി ജോലിക്കെത്തിയ ദിവസമാണത്.

പാലക്കാടുള്ള ആശുപത്രിയില്‍ സിദ്ധാര്‍ഥ് ശങ്കറിന്റെ മകള്‍ ഹൃദ്രോഗവുമായി മല്ലടിച്ചുകൊണ്ടിരിക്കുകയാണ് അപ്പോള്‍. റെയ്‌ഹാന്റെ പിതാവും (സായ്‌കുമാര്‍) പ്രണയിനിയും (സന്ധ്യ) അവരുടെ കുടുംബവും അവന്‍ ആദ്യമായി അവതരിപ്പിക്കുന്ന അഭിമുഖം കാണാനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. വിധി എന്നോ യാദൃശ്ചികത എന്നോ (അല്ലെങ്കില്‍, അതായിരിക്കാം ജീവിതം) പറയാവുന്ന ഒന്ന് ഇവരുടെയെല്ലാം ജീവിതങ്ങളെ കൂട്ടിക്കലര്‍ത്തുന്നു. വേദനയും വിരഹവും സ്നേഹവും കാമവും ചതിയും പ്രതികാരവുമെല്ലാം നിറഞ്ഞ ഒരുപിടി സംഭവങ്ങളിലൂടെയാണ് പിന്നെ നമ്മള്‍ യാത്ര ചെയ്യുന്നത്; അമ്പരപ്പിക്കുന്ന- വേദനിപ്പിക്കുകയും ചെയ്യുന്ന ഒരു യാത്ര.

PLUSES
ഒരുപക്ഷേ, സംവിധായകനു പോലും ഓര്‍ക്കാന്‍ ഇഷ്‌ടം തോന്നാത്ത ഹൃദയത്തില്‍ സൂക്ഷിക്കാന്‍ (2005) ആണ് രാജേഷ് പിള്ള സംവിധാനം ചെയ്‌ത ആദ്യചിത്രം. അതില്‍ നിന്ന് ട്രാഫിക്കില്‍ എത്തുമ്പോള്‍ സംവിധാനകലയില്‍ ഈ ചെറുപ്പക്കാരന്‍ എത്തിപ്പിടിച്ചിരിക്കുന്ന ഉയരം ആരെയും അമ്പരപ്പിക്കുന്നതാണ്. (അഭിനേതാക്കള്‍ സംവിധായകന്റെ കൈയിലെ കരുക്കളാണെന്നൊക്കെ വാചകമടിക്കുമെങ്കിലും താരശോഭ കാണുമ്പോള്‍ മുട്ടില്‍ പനി വരുന്ന സംവിധായകരാണ് നമുക്കുള്ളതില്‍ നല്ല പങ്കും. അവര്‍ രാജേഷിന്റെ കൈയില്‍ നിന്ന് എന്തെങ്കിലും പഠിച്ചെടുത്താല്‍ അവര്‍ക്കും നന്ന്, മലയാളസിനിമയ്‌ക്കും നന്ന്.)

എഴുന്നു നില്‍ക്കുന്ന അരികുകളും വളവുകളും മാറ്റി രാകി മിനുക്കി മൂര്‍ച്ചപ്പെടുത്തിയ തിരക്കഥ രാജേഷ് പിള്ളയുടെ ജോലി കുറച്ചൊന്നുമല്ല എളുപ്പമാക്കിയത്. ഒരുപക്ഷേ, കെ ജി ജോര്‍ജിന്റെയും പദ്മരാജന്റെയും നല്ല കാലത്തിനു ശേഷം ഇത്ര ലക്ഷണമൊത്ത, വളരെ സിനിമാറ്റിക് ആയ തിരക്കഥ അധികം മലയാളസിനിമകള്‍ക്കൊന്നും ഉണ്ടായിട്ടില്ല. അഭിനേതാക്കളല്ല, കഥാസന്ദര്‍ഭങ്ങളാണ് ഈ സിനിമയില്‍ താരശോഭയോടെ നില്‍ക്കുന്നത്. ബോബിക്കും സഞ്‌ജയ്‌ക്കും അഭിമാനിക്കാം. ക്യാമറാമാന്‍ ഷൈജു ഖാലിദ്, ചിത്രസംയോജകന്‍ മഹേഷ് നാരായണൻ എന്നിവരേയും പേരെടുത്തു പറഞ്ഞ് അഭിനന്ദിക്കേണ്ടിയിരിക്കുന്നു.

കഥയ്‌ക്ക് ശേഷമുള്ള സ്ഥാനത്താണെങ്കിലും മിക്ക കഥാപാത്രങ്ങളും അവരെ അവതരിപ്പിച്ചവരും നമ്മുടെ ഉള്ളില്‍ കയറുക തന്നെ ചെയ്യും. സായ്‌കുമാര്‍, റഹ്‌മാന്‍, ലെന, അസിഫ് അലി, ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, രമ്യ നമ്പീശന്‍, കൃഷ്‌ണ, അനൂപ് മേനോന്‍, റോമ, വിനീത് ശ്രീനിവാസന്‍ എന്നിങ്ങനെ പ്രശസ്തര്‍ മുതല്‍ ഒന്നു രണ്ടു സീനുകളില്‍ വന്ന പേരറിയാത്തവര്‍ വരെ തങ്ങളിട്ട വേഷത്തോട് ആവുന്നത്ര ആത്മാര്‍ഥത പുലര്‍ത്തി. ഒരുപാട് കാലത്തിനു ശേഷം ജോസ് പ്രകാശിനെ കാണാനായത് വളരെ സന്തോഷകരം; അതും കഥയുടെ ഗതി മാറ്റുന്ന ഒരു ഒറ്റ സീന്‍ പ്രകടനം.

ഹൃദയസ്‌പര്‍ശിയായ ഒരുപാട് കഥാസന്ദര്‍ഭങ്ങള്‍ ഇതിലുണ്ട്. മകളേക്കുറിച്ച് ഒരു ചുക്കുമറിയാതെ കൈയടികള്‍ക്കു പിന്നാലെ പോകുന്ന അച്ഛനും മകനെ മരണത്തിനു വിട്ടു കൊടുക്കാന്‍ സമ്മതിക്കേണ്ടിവരുന്ന പിതാവുമൊക്കെ ഏറെക്കാലം നമ്മുടെ മനസ്സില്‍ വേദനയുണ്ടാക്കും.

MINUSES
ഈ സിനിമയ്‌ക്ക് ഒരു കുറവുമില്ല എന്ന് പറയാനാവില്ല. ചിലതൊക്കെ കാണാം. പക്ഷേ, അവയേക്കുറിച്ച് ഒരക്ഷരം മിണ്ടാന്‍ തോന്നുന്നില്ല. അഥവാ, ആ കുറവുകള്‍ക്കു നേരേ ഞാന്‍ മനഃപൂര്‍വം കണ്ണടയ്‌ക്കുന്നു. അതൊരു പാപമാണെങ്കില്‍ വായനക്കാര്‍ കാരുണ്യത്തോടെ ക്ഷമിക്കുക.

EXTRAS
ക്ലൂസോ സംവിധാനം ചെയ്‌ത പഴയൊരു ഫ്രഞ്ച് സിനിമയാണ് ദ് വേജസ് ഓഫ് ഫിയര്‍ (The Wages Of Fear / Le Salaire De La Peur, Henri- Georges Clouzot, 1953). എണ്ണപ്പാടത്തെ തീയണയ്‌ക്കാന്‍ നൈട്രോ ഗ്ലിസറിനുമായി പോകുന്ന നാല് ട്രക്ക് ഡ്രൈവര്‍മാരുടെ യാത്രയാണ് ക്ലൂസോയുടെ ചിത്രത്തിലെ കേന്ദ്രസംഭവം. മിണ്ടിയാല്‍ പൊട്ടിത്തെറിക്കുന്ന ചരക്കാണ് നൈട്രോ ഗ്ലിസറിന്‍. ഓരോ ലോറി നിറയെ നൈട്രോ ഗ്ലിസറിനുമായി റോഡ് എന്നതിനു മറ്റൊരു വാക്കില്ലാത്തതു കൊണ്ടു മാത്രം ആ പേരു വിളിക്കുന്ന അതിദുര്‍ഘടമാര്‍ഗങ്ങളിലൂടെ നീങ്ങുന്ന ആ നാലു പേരുടെയും മുഖവും ജീവിതവും മരിക്കുന്നതുവരെ മനസ്സിലുണ്ടാവും. ജീവിക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലാത്തതുകൊണ്ടു മാത്രം മരണവുമായി കടശ്ശിക്കളിക്കിറങ്ങിയ നാലു പേര്‍. മറ്റൊരു സിനിമയും ഇതുപോലെ എന്നെ പിടിച്ച് ഉലച്ചിട്ടില്ല. ഞാന്‍ കണ്ട മറ്റൊരു സിനിമയും ജീവിതം എന്നു പറയുന്ന സംഗതിയെ ഇത്ര പച്ചയായി define ചെ‌യ്‌തിട്ടില്ല. ദ് വേജസ് ഓഫ് ഫിയര്‍ കണ്ട ദിവസത്തെ ഞെട്ടലിനേക്കുറിച്ച് ട്രാഫിക് ഓര്‍മപ്പെടുത്തി. രാജേഷ് പിള്ളയ്‌ക്കും ബോബി-സഞ്‌ജയ് സഹോദരങ്ങള്‍ക്കും നന്ദി.

പരസ്‌പരം കടന്നു പോകുന്ന നാലു കഥകള്‍ കോര്‍ത്തിണക്കി അലെജാന്‍‌ഡ്രോ എന്ന മെക്സിക്കന്‍ സംവിധായകന്‍ ഒരുക്കിയ ബാബേലിലെ (Babel, Alejandro González Iñárritu, 2006) ആഖ്യാനതന്ത്രം ട്രാഫിക്കില്‍ ഉപയോഗിച്ചിട്ടുണ്ട്. ബട്ടര്‍ഫ്ലൈ ഓണ്‍ എ വീല്‍ എന്ന കനേഡിയന്‍ ചിത്രത്തെ അതേപടി കോപ്പി ചെയ്ത്കോക്ക്ടെയില്‍ ആക്കി മിടുക്കനായ അനൂപ് മേനോന് ഇന്‍സ്‌പിരേഷനും മോഷണവും തമ്മിലുള്ള വ്യത്യാസം ഈ സിനിമ കാണുമ്പോള്‍ മനസ്സിലാകുമെന്ന് കരുതാം. (അനൂപ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്; അദ്ദേഹത്തിന്റെ മടുപ്പിക്കുന്ന know-all ഭാവം മാറ്റി വച്ച് കൃത്യമായ അഭിനയം.)

സമാനതകളില്ലെങ്കിലും രഞ്ജിത് ശങ്കറിന്റെ പാസഞ്ചറിനെയും ഈ ചിത്രം ഓര്‍മിപ്പിക്കുന്നുണ്ട്. ശ്രീനിവാസന്‍, യാത്ര തുടങ്ങിയ പൊതുഘടകങ്ങളാകാം കാരണം. എന്നാല്‍, പാസഞ്ചറിന്റെ അത്ര പ്രകാശമാനമല്ല ട്രാഫിക് പറയുന്ന കാര്യങ്ങള്‍. പാസഞ്ചര്‍ കഴിഞ്ഞപ്പോള്‍ ഒരു ആശ്വാസത്തോടെയാണ് നമ്മള്‍ തിയറ്റര്‍ വിട്ടതെങ്കില്‍ ഈ ചിത്രത്തിലെ പല കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും നമ്മുടെ ഹൃദയത്തെ കൊളുത്തിവലിച്ചുകൊണ്ടിരിക്കും.

രാജേഷ് പിള്ള, ബോബി, സഞ്‌ജയ്, സായ്‌കുമാര്‍, റഹ്‌മാന്‍, ലെന, അസിഫ് അലി എന്നിവരെ ഞാന്‍ സ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കുന്നു; ഈ ചിത്രത്തിന്റെ മുന്നിലും പിന്നിലും ചെയ്‌ത ജോലിയുടെ പേരില്‍ അവരോടുള്ള സ്നേഹം ഇങ്ങനെയല്ലാതെ പ്രകടിപ്പിച്ചാല്‍ അതു വളരെ ഉപരിപ്ലവവും ഹൃദയശൂന്യവും ആയിപ്പോകുമെന്നതുകൊണ്ട്.

LAST WORD
പരീക്ഷണങ്ങളെയും പുതുമകളെയും ഭയക്കാത്ത പുതുരക്തം മലയാളസിനിമയില്‍ ചൂടു പിടിച്ചു വരുന്നുണ്ടെന്നും ആ ചോരയോടുന്ന തലച്ചോറുകളില്‍ രണ്ടാം തരമല്ല, ഒന്നാം തരം പ്രതിഭ തന്നെ പ്രവര്‍ത്തനനിരതമാണെന്നും ഇനി നമുക്ക് ആരുടെ മുഖത്തു നോക്കിയും പറയാം. EXCELLENT movie; do not miss it

ടി ഡി ദാസന്റെ മോഹന്‍ രാഘവന്‍ -movieraga


Mohan Raghavan

Mohan Raghavan.സൂപ്പറോ മെഗായോ ഗിഗായോ ആയ നക്ഷത്രങ്ങളില്ല, തട്ടുപൊളിപ്പന്‍ പാട്ടുകളോ കണ്ണഞ്ചിപ്പിക്കുന്ന നൃത്തച്ചുവടുകളോ ഇല്ല, പേരു കേട്ടാ‍ല്‍ ഭൂമി വിറയ്‌ക്കുന്ന സംവിധായകരോ എഴുത്തുകാരോ ഇല്ല, ശതകോടികള്‍ കിലുങ്ങുന്ന ബജറ്റില്ല… ആ കണക്കില്‍ നോക്കിയാല്‍ ഇല്ലായ്‌മകള്‍ മാത്രമുള്ള ഒരു സിനിമ; മോഹന്‍ രാഘവന്‍ സംവിധാനം ചെയ്‌ത ടി ഡി ദാസന്‍ Std VI B. എന്നിട്ടും, കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ ഇറങ്ങിയതില്‍ ഏറ്റവും മികച്ച ചിത്രം ഈ പാവം ദാസനാണെന്ന് കേരളത്തിലെ സിനിമാസ്വാദകരില്‍ ബഹുഭൂരിപക്ഷവും വിശ്വസിക്കുന്നു! ആദ്യം അടിച്ച ഡി വി ഡി കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ വിറ്റുപോയതുകൊണ്ട് മോസര്‍ബെയര്‍ ഇതിന്റെ പുതിയ കോപ്പികള്‍ തിരക്കിട്ട് ചുട്ടെടുക്കുന്നു. എന്താണ് അതിന്റെ രഹസ്യം? മോഹന്‍ രാഘവന്‍ നമ്മളോട് സംസാരിക്കുന്നു.

ടി ഡി ദാസന്‍ എന്ന സിനിമയുടെ പിറവിയെക്കുറിച്ച്?
എന്റെ ഒരു ഫ്രണ്ട് പറഞ്ഞ ഒരു ഇന്‍സിഡന്റില്‍ നിന്നാണ് ഇത് രൂപം കൊള്ളുന്നത്. ഒരു കുട്ടിക്ക് വരുന്ന ലെറ്ററിന്റെ ഐഡിയ എന്നോടു പറയുകയും അത് ഡെവലപ് ചെയ്ത് ഞാനൊരു സ്‌ക്രിപ്റ്റിലേക്കെത്തുകയും ആയിരുന്നു. ഈ ചിത്രത്തിലെ ബിജുമേനോന്റെ ക്യാരക്ടര്‍ ചെയ്യുന്നത് പോലെയായിരുന്നു ഞാന്‍ ഈ ചിത്രത്തിന് പിന്നാലെ നടന്നത്. കുറെ നാളുകള്‍ കൊണ്ടാണ് സ്‌ക്രിപ്റ്റ് പൂര്‍ണരൂപത്തിലായത്. ആ സമയത്താണ് ഈ ചിത്രത്തിന്റെ നിര്‍മാതാവ് പോള്‍ വടക്കുംചേരിയെ പരിചയപ്പെടുന്നത് . അദ്ദേഹത്തോട് ഈ സ്‌ക്രിപ്റ്റിനെക്കുറിച്ച് സംസാരിച്ചു. അദ്ദേഹം അത് വായിച്ചുനോക്കി. ഇഷ്ടമായി. അങ്ങനെ അതൊരു സിനിമയാക്കാം എന്ന നിര്‍ദേശം വന്നു. അപ്പോള്‍ ആര് സംവിധാനം ചെയ്യും എന്നൊരു ചോദ്യം വന്നു. ഞാന്‍ തന്നെ സംവിധാനം ചെയ്യണം എന്ന ആഗ്രഹത്തില്‍ തയ്യാറാക്കിയ സ്‌ക്രിപ്റ്റാണെന്നു പറഞ്ഞു. പക്ഷേ മുന്‍കാലപരിചയം
ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന് എന്റെ കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല.

അങ്ങനെ ആദ്യം ഒരു ടെലിഫിലിം ചെയ്തുനോക്കാം എന്നു പറഞ്ഞു. ഒന്നൊന്നര ലക്ഷം ബജറ്റില്‍ ഒരു ടെലിഫിലിം പ്ലാന്‍ ചെയ്തു. ലെറ്ററിലെ കണ്ടന്റ് വച്ചാണ് അത് ചെയ്യാനൊരുങ്ങിയത്. എന്നാല്‍ മറ്റു കഥാപാത്രങ്ങളില്ല. രണ്ടുകുട്ടികളെ മാത്രം ബേസ് ചെയ്‌തൊരു ടെലിഫിലിം. ലെറ്റര്‍ ഫ്രം ദ ഹാര്‍ട്ട് എന്ന ടെലിഫിലിം അങ്ങനെയെടുത്തു. അത് നിര്‍മാതാവിന് ഇഷ്ടപ്പെട്ടു. ഏഷ്യാനെറ്റ് അത് ചില്‍ഡ്രന്‍സ് ഡേയില്‍ സംപ്രേഷണം ചെയ്യാന്‍ റൈറ്റ് വാങ്ങുകയും ചെയ്തു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ടെലികാസ്റ്റ് ചെയ്യണ്ട. പകരം നമുക്കിത് സിനിമയാക്കാം. അങ്ങനെ ടെലിവിഷനിലെ ടെലികാസ്റ്റിംഗ് ബ്ലോക്ക് ചെയ്താണ് ടി ഡി ദാസന്‍ എടുക്കുന്നത്.

താരങ്ങളെ കണ്ടെത്തിയത് എങ്ങനെയാണ്?
ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ച കുട്ടികള്‍ തന്നെ സിനിമയിലും വേഷങ്ങള്‍ ചെയ്തു. അലക്‌സാണ്ടറും ടീനയും. കുട്ടികള്‍ അമേരിക്കയില്‍ പഠിച്ചു വളര്‍ന്നവരാണ്. മാളസ്വദേശികള്‍. ഏഴിലും പത്തിലുമാണ് പഠിക്കുന്നത്. സഹോദരങ്ങള്‍. ഷൂട്ടിങ്ങിന് മുന്‍പ് നന്നായി ട്രെയിന്‍ ചെയ്തിരുന്നതിനാല്‍ കുട്ടികള്‍ക്ക് സ്‌ക്രിപ്റ്റ് മനഃപാഠമായിരുന്നു.

പിന്നെ ബിജുമേനോനിലും ശ്വേതയിലും എത്തുംമുന്‍പ് നിര്‍മാതാവ് അദ്ദേഹത്തിന് പരിചയമുളള ചില താരങ്ങളുമായി സംസാരിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് ഡേറ്റിന്റെയും അല്ലാതെയും എല്ലാം പല പ്രശ്‌നങ്ങളായിരുന്നു. ഒടുവില്‍ നമുക്ക് കംഫര്‍ട്ടബിള്‍ ആകുന്ന സമയവും സൗകര്യവും എല്ലാം ഒത്തുവന്നവരെന്ന നിലയിലാണ് ബിജുമേനോനും ശ്വേതയും കടന്നുവരുന്നത്. ബിജുമേനോന്‍ എന്റെ സുഹൃത്തിന്റെ സുഹൃത്തായിരുന്നു. അദ്ദേഹത്തിന് സ്‌ക്രിപ്റ്റ് ഇഷ്ടമായി. 15 ദിവസത്തോളമാണ് ഷൂട്ടിങ്ങിനായി തന്നത്. ശ്വേതമേനോന്‍ അപ്പോള്‍ പലേരിമാണിക്യം ചെയ്യുന്ന സമയമാണ്. അവിടെ നിന്ന് ഏകദേശം ആറുദിവസത്തോളം പലപ്പോഴായി വന്നാണ് അവര്‍ അഭിനയിച്ചത്. തിരക്കുകാരണം അവര്‍ക്ക് സ്‌ക്രിപ്റ്റ് മുഴുവന്‍ വായിക്കാന്‍ തന്നെ കഴിഞ്ഞില്ല.

Alexander, Swetha Menon and Biju Menon

Alexander, Swetha Menon and Biju Menon

ആദ്യമായി ഒരു ചിത്രം ചെയ്യുമ്പോള്‍ അതു കുട്ടികളെ വച്ച് റിസ്‌കായിരുന്നില്ലേ?
ചിത്രത്തിലെ ഇമോഷണല്‍ കണ്ടന്റ് എല്ലാവര്‍ക്കും ഫീല്‍ ചെയ്യും എന്ന തോന്നലാണ് സിനിമ എടുക്കാന്‍ പ്രേരണയായത്. ചിത്രം കണ്ട് എല്ലാവരും പ്രശംസിച്ചു. താരങ്ങളും സംവിധായകരുമൊക്കെ വിളിച്ചു. സിബി മലയില്‍ സാര്‍ എന്റെ നമ്പര്‍ തപ്പിയെടുത്ത് വിളിച്ചു. ചിത്രം നന്നായി. ആള്‍ക്കാരെ അറിയിക്കണം, വേണ്ട പബ്ലിസിറ്റി കൊടുക്കണം എന്നെല്ലാം പറഞ്ഞു. ഞാന്‍ എന്റെ പരിമിതികളെക്കുറിച്ച് പറഞ്ഞു. ഒടുവില്‍ സാര്‍ തന്നെയാണ് എന്നെയും വിളിച്ച് പ്രസ്‌ മീറ്റ് നടത്തിയത്. ഈ സിനിമ എല്ലാവരും കാണണം എന്ന ആഗ്രഹത്തിലാ‍ണ് അദ്ദേഹം അത്തരമൊരു കാര്യം ചെയ്തത്. മമ്മുക്ക സിനിമ കണ്ട് എന്നെ വിളിച്ചിരുന്നു. അങ്ങനെ എല്ലാവരും പറഞ്ഞറിഞ്ഞുണ്ടായ പബ്ലിസിറ്റിയും നല്ല അഭിപ്രായങ്ങളുമാണ് ലഭിച്ചത്.

മെയിന്‍ സ്ട്രീമില്‍ സിനിമയ്ക്ക് അധികം പ്രദര്‍ശനങ്ങള്‍ ലഭിച്ചില്ലെങ്കിലും ചെന്നൈ, പുനെ, ഗള്‍ഫിലെ ഇന്‍ഡോ-അമേരിക്കന്‍ ഫെസ്റ്റിവല്‍ തുടങ്ങി വിവിധ വേദികളില്‍ പ്രദര്‍ശിപ്പിച്ചു. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ വളരെയധികം നേടാന്‍ കഴിഞ്ഞു.

ചിത്രം പ്രശംസകള്‍ നേടിയപ്പോഴും സാമ്പത്തികമായി വിജയിക്കാതെ പോയല്ലോ?
സാമ്പത്തികവിജയം നേടാത്തതില്‍ ദു:ഖമുണ്ട്. തീയേറ്ററുകള്‍ ഹോള്‍ഡ് ചെയ്യുന്നതിലും പ്രശ്‌നമുണ്ടായി. മിനിമം ആള്‍ക്കാര്‍ ഷോയ്ക്കുണ്ടെങ്കിലേ ചിത്രം അവിടെ തുടരൂ. അതുപോലെ വിതരണക്കാരെ കിട്ടാനും നന്നെ ബുദ്ധിമുട്ടി. ഒടുവില്‍ നിര്‍മാതാവ് തന്നെ വിതരണവും ഏറ്റെടുത്തു. എന്നാല്‍ കൂടുതല്‍ പ്രമോഷന്‍ വര്‍ക്കുകള്‍ ചെയ്തിട്ടും ചിത്രം വിജയിച്ചില്ലെങ്കില്‍ സാമ്പത്തികമായി നഷ്ടമുണ്ടാകുമോ എന്നൊരു തോന്നല്‍ വന്നു. ചിത്രം
സാമ്പത്തികമായി വിജയിച്ചില്ലെങ്കില്‍ വലിയ പ്രചാരണങ്ങള്‍ക്കായി കാശ് മുടക്കിയാല്‍ എങ്ങനെയാകും എന്ന ആശങ്ക. നിര്‍മാണവും വിതരണവും പുതിയൊരാള്‍ തന്നെ ചെയ്യുന്നു ഇങ്ങനെ നിരവധി കാരണങ്ങളാണ് അതിനു പിന്നിലുണ്ടായിരുന്നത്.

റിലീസായതിന് ശേഷം കുറച്ച് കൂടി പബ്ലിസിറ്റി ഉണ്ടായിരുന്നെങ്കില്‍ നന്നായേനേ എന്നു തോന്നിയില്ലേ?
ഈ ചിത്രം കണ്ടതിന് ശേഷം നിര്‍മാതാവ് സുരേഷ്‌കുമാര്‍ സാര്‍ വിളിച്ചെന്നോട് പറഞ്ഞു. ഇതിങ്ങനെ ആയിരുന്നില്ല റിലീസ് ചെയ്യേണ്ടിയിരുന്നത്. നല്ലൊരു ഹൈപ്പ് ഉണ്ടാക്കിയിട്ട് വേണമായിരുന്നുവെന്ന്. ഞാന്‍ പറഞ്ഞു നമുക്കത് അറിയില്ല. എനിക്ക് കോണ്‍ടാക്ടുകളും കുറവാണ്. ആദ്യം ഞാന്‍ പ്രിവ്യുവിന് വിളിച്ചിട്ട് പ്രസില്‍ നിന്നുളള പലരും വന്നില്ല. ഞാന്‍ പുതിയൊരാളാണ്. ചിത്രത്തിലും വലിയ താരനിരയൊന്നുമില്ല. അതെല്ലാം കൊണ്ട് പലരെയും വിളിച്ചാല്‍ വരണമെന്നില്ല. സാര്‍ തന്നെ ഈ ചിത്രം കണ്ടതിന് ശേഷമാണ് എന്നെ ബന്ധപ്പെടുന്നത്.

സാധാരണസിനിമയുടെ പോസിബിലിറ്റീസ് ഇങ്ങനെയാണ്. ഒരുപക്ഷെ മമ്മൂക്കയൊക്കെ അഭിനയിച്ചാല്‍ ചിത്രത്തിന് അവരുടെ സാന്നിധ്യം കൊണ്ടുതന്നെ ഒരു പ്രചാരവും കൊമേഴ്‌സ്യല്‍ സക്‌സസും ലഭിക്കും. സൂപ്പര്‍താരങ്ങളുടെ സാന്നിധ്യം തീര്‍ച്ചയായും വലിയ കാര്യമാണ്. അവരുടെ സിനിമയെന്നു പറയുമ്പോള്‍ ഒരു ഇനീഷ്യല്‍ പുള്‍ ഉണ്ടാവും. ആരായാലും ആദ്യം നോക്കുന്നത് ഡയറക്ടറാരാണ്? താരങ്ങള്‍ ആരൊക്കെയാണെന്നാണ്? പുതുമുഖങ്ങളെ വച്ച് ലാല്‍ജോസ് നീലത്താമര ചെയ്തപ്പോള്‍ അത് ഒരു ലാല്‍ജോസ് ചിത്രമെന്ന നിലയിലാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

ടി ഡി ദാസന്‍ ഇങ്ങനെയല്ല വേണ്ടിയിരുന്നത്, കുറച്ചുകൂടി നന്നാക്കാം എന്ന് പിന്നീട് തോന്നിയോ?
ആദ്യമായിട്ട് ഒരു ചിത്രം ചെയ്യുമ്പോഴുളള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. സിനിമ ഒരു ടഫ് മീഡിയ ആണ്. ഒരുപാട് ആള്‍ക്കാര്‍.. ഒരുപാട് കാര്യങ്ങള്‍.. എല്ലാം കൂടി കോര്‍ഡിനേറ്റ് ചെയ്തുപോവുക വലിയ പ്രയാസമാണ്. ഇപ്പോള്‍ നോക്കുമ്പോള്‍ ഒരുപാട് പോരായ്മ തോന്നുന്നുണ്ട്. മേക്കിംഗിലാണെങ്കിലും ബജറ്റാണെങ്കിലും നിരവധി പരിമിതികള്‍ ഉണ്ടായിരുന്നു. ടെക്‌നിക്കല്‍ സാധ്യതകളാണെങ്കിലും പരിഗണിക്കാന്‍ കഴിഞ്ഞില്ല. അങ്ങിനെ നിരവധി പോരായ്മകള്‍ ഉണ്ട്.

ഒന്നുകൂടി എടുക്കാന്‍ ഒരവസരം ലഭിച്ചാല്‍ കുറച്ച് കൂടി ഭംഗിയാക്കാം എന്നു തോന്നുന്നു. പിന്നെ സബ്ജക്ടിന്റെ ഒരു പ്രത്യേകത കൊണ്ട് ഏതു ഭാഷയില്‍ വേണമെങ്കിലും ഈ ചിത്രം ചെയ്യാം. ഇപ്പോള്‍ പ്രൊഡ്യൂസര്‍ക്കാണെങ്കില്‍ പോലും അഭിമാനമാണ്. ഇത്രയും ആള്‍ക്കാര്‍ നല്ല വാക്ക് പറയുമെന്ന് പ്രതീക്ഷിച്ചില്ല. എവിടെ ചെന്നാലും ഈ ചിത്രത്തിന്റെ നിര്‍മാതാവ് എന്നൊരു പരിഗണന കിട്ടുന്നു- എന്നൊക്കെ അദ്ദേഹം പറഞ്ഞു. ചില സിനിമകള്‍ കാണുമ്പോള്‍ അയ്യോ ഇവരെന്താണ് ഈ ചെയ്തുവച്ചിരിക്കുന്നതെന്ന് തോന്നാറുണ്ട്. ഈ ചിത്രം ചെയ്യുമ്പോള്‍ അത്തരമൊരു അഭിപ്രായം ഉണ്ടാവരുതെന്ന് ആഗ്രഹിച്ചിരുന്നു. കണ്‍വിന്‍സിങ്ങ് ആയി തോന്നുന്ന കാര്യങ്ങള്‍ പ്രേക്ഷകരുമായി കമ്മ്യുണിക്കേറ്റ് ചെയ്യുന്ന വിധത്തില്‍ എടുക്കുക എന്നാണ് ആഗ്രഹിച്ചത്. കൊമേഴ്‌സ്യല്‍ സക്‌സസ് ആരായാലും ആഗ്രഹിക്കും. എന്നാല്‍ അതിന് സൂപ്പര്‍സ്റ്റാറുകള്‍ മാത്രം അല്ല മാനദണ്ഡം. നല്ലൊരു കഥയും അതിനാവശ്യമാണ്.

അതുവരെ പറഞ്ഞുവന്ന മുറുക്കം ക്ലൈമാക്‌സിലെ ആ ഒരു മരണത്തില്‍ കണ്‍വിന്‍സിങ്ങ് ആയോ?
ഒരു കുട്ടിയുടെ കാഴ്ചപാടിലാണ് നമ്മള്‍ ഈ സിനിമയെക്കുറിച്ച് പറയുന്നത്. കുട്ടികള്‍ക്ക് മുതിര്‍ന്നവരുടെ ഇന്ററാക്ഷനും അവരുടെ മനസും പിടി തരുന്നതാവില്ല. അച്ഛനും അമ്മയും തമ്മിലുളള ഇഷ്യൂസ് എന്താണെന്ന് ഒരു കുട്ടിക്ക് അറിയണമെന്നില്ല. അത്തരം കാര്യങ്ങള്‍ മൂന്നാമതൊരാള്‍ക്കും പിടികിട്ടണമെന്നില്ല. ദാമ്പത്യത്തില്‍ ആണെങ്കിലും ഒരിക്കലും അറിയാന്‍ പറ്റാത്ത, ഉള്‍ക്കൊള്ളാന്‍ പറ്റാത്ത കാര്യങ്ങള്‍ ഉണ്ടാവാം. ഉള്ളിന്റെ
ഉള്ളില്‍ ഒരു നിഗൂഢത, തുറക്കാത്ത അറകള്‍ ഏതൊരാള്‍ക്കും ഉണ്ടാകും. ഈ മരണത്തിന് പൂര്‍ണമായ ഒരര്‍ത്ഥവിശകലനം ഇല്ല. ഒരു പക്ഷേ ഇത്രയും നോക്കിയിട്ടും അച്ഛനോട് കുട്ടി കാണിക്കുന്ന താത്പര്യവും അയാള്‍ക്കൊപ്പം കുട്ടി പോകുമോ എന്ന തോന്നലും ആവാം. അല്ലെങ്കില്‍ ഇത്രയും കാലത്തെ ജീവിതത്തില്‍ വന്ന എന്തെങ്കിലും പിഴവാകാം. സൂയിസൈഡ് ചെയ്‌തോ പാമ്പുകടിച്ചോ മരണം സംഭവിക്കാം.

ഇത്തരം കോണ്‍ഫ്ലിക്‍ടുകള്‍ ബേസിക്കലി ജീവിതത്തിന്റെ ഒരു മിസ്റ്ററിയുടെ ഭാഗമാണ്. എല്ലാ ചോദ്യങ്ങള്‍ക്കും യേസ് ഓര്‍ നോ എന്ന ക്ലീന്‍ ആന്‍സര്‍ നല്കാനാവില്ല. കണക്കില്‍ നമുക്കത് ആവാം. എന്നാല്‍ ജീവിതത്തിന്റെ കണക്കില്‍ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടില്ല. ലോജിക്കലി ആന്‍സര്‍ പറയാനാവില്ല. അത് കലയുടെ പ്രത്യേകത കൂടിയാണ്.

ചലച്ചിത്രമേളകളിലെ പ്രതികരണം എങ്ങനെയുണ്ടായിരുന്നു?
ഐഎഫ്എഫ്‌കെയില്‍ പലേരിമാണിക്യത്തിനൊപ്പം മത്സരവിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. നല്ല ഒരളവില്‍ പ്രേക്ഷകപങ്കാളിത്തം ചിത്രത്തിന് ലഭിച്ചു. ചെന്നൈ ഫെസ്റ്റിവലില്‍ അത്ര മാസിവ് പാര്‍ട്ടിസിപ്പേഷന്‍ അല്ല. അവിടെ ഇന്ത്യന്‍ പനോരമ എന്നു പറഞ്ഞ് കുറച്ച് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയാണ്. തമിഴ് ചിത്രങ്ങളാണ് മത്സരവിഭാഗത്തില്‍. എന്നാലും പങ്കെടുത്ത ഫെസ്റ്റിവലുകളില്‍ എല്ലാം നല്ല പ്രതികരണം ലഭിച്ചിരുന്നു.

തമിഴിനെ അപേക്ഷിച്ച് മലയാളത്തില്‍ പുതുമുഖസംവിധായകര്‍ക്ക് അര്‍ഹമായ അംഗീകാരം ഉണ്ടോ?
തമിഴില്‍ ഒരു കൃത്യമായ ഓഡിയന്‍സ് ഉണ്ട്. അവര്‍ക്ക് സിനിമ ജീവിതത്തിന്റെ അവിഭാജ്യഘടകമാണ്. നമുക്കിവിടെ മുന്‍പുണ്ടായിരുന്ന ഒരു സാധ്യത ഇപ്പോള്‍ തമിഴിലുണ്ട്. വ്യത്യസ്തമായ പ്രമേയങ്ങളും പരീക്ഷണങ്ങളും നടക്കുന്നു. ഡിഫറന്റ് സിനിമയ്ക്ക് ഒരു വാതില്‍ തുറന്നിട്ടുണ്ട്.

രജനീകാന്തിന്റെ ചിത്രത്തിനൊപ്പം അങ്ങാടിത്തെരു പോലുളള പുതുമുഖചിത്രങ്ങളും സ്വീകരിക്കപ്പെടുന്നത് അതുകൊണ്ടാണ്. കണ്ടന്റിലും സബ്ജക്ടിന്റെ ട്രീറ്റ്‌മെന്റിലും എല്ലാം അവിടെ ആ വ്യത്യസ്തത ഉണ്ട്. എന്നാല്‍ മലയാളി സിനിമ കാണുന്ന രീതിക്ക് വ്യത്യാസമുണ്ട്. നമുക്കിവിടെ ഇത്രത്തോളം നടക്കുന്നില്ല. മുന്‍പ് അത്തരം വ്യത്യസ്തതകള്‍ സ്വീകരിക്കപ്പെട്ടിരുന്നു. മലയാളത്തില്‍ അങ്ങനെ എത്രപേര്‍ പിടിച്ചുനില്ക്കും എന്നറിയില്ല. പ്രേക്ഷകര്‍ വളരെ ട്യൂണ്‍ഡ് ആണ്. സ്റ്റാര്‍സിനെ ബേസ് ചെയ്താണ് പലപ്പോഴും സിനിമയുടെ പോക്ക്. അതിനെ ഭേദിക്കുക റിസ്‌ക് ആണ്. എന്നാല്‍ ആര്‍ട്ടിസ്റ്റിന്റെ ബാക്ക് അപ്പ് സിനിമ മോശമാക്കണമെന്നില്ല. നമ്മള്‍ ചൂസ് ചെയ്യുന്ന സബ്ജക്ടാണ് പ്രധാനം. അതോടൊപ്പം എല്ലാവര്‍ക്കും എന്‍ജോയ് ചെയ്യാന്‍ പറ്റണം. വളരെ ഡ്രൈ ആയിട്ടുളള സിനിമ സ്വീകരിക്കപ്പെടണമെന്നില്ല. ഈ സ്‌ക്രിപ്റ്റ് തന്നെ ഞാന്‍ ഒന്നുരണ്ടു സംവിധായകരോട് ഡിസ്‌കസ് ചെയ്തതാണ്. എന്നാലിതൊരു മെയിന്‍സ്ട്രീം സിനിമക്ക് പറ്റിയ പ്രമേയമല്ലെന്നും കുട്ടികളുടെ സിനിമയാക്കാം എന്നുമായിരുന്നു അവരുടെ അഭിപ്രായം. ആ ഒരു സബ്ജക്ട് ടോട്ടാലിറ്റിയില്‍ അവര്‍ക്കു കണ്‍വിന്‍സിങ്ങ് ആയില്ല.

താങ്കളുടെ കുടുംബം, പശ്ചാത്തലം?
തൃശ്ശൂരിലെ അന്നമനട എന്ന ഗ്രാമത്തിലാണ് എന്റെ വീട്. ഒരു മിഡില്‍ക്ലാസ് കുടുംബം. അച്ഛന്‍, അമ്മ, സഹോദരന്‍ എന്നിവരാണുളളത്. ഗ്രാജ്വേഷന്‍ കഴിഞ്ഞ് തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. കാമരാജ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് തീയേറ്റര്‍ ആര്‍ട്‌സില്‍ പി ജി നേടി. പിന്നെ നാടകപ്രവര്‍ത്തനമൊക്കെയായി നടന്നു. അപ്പോഴാണ് സിനിമയോട് താത്പര്യം തോന്നുന്നത്. അങ്ങനെ സംവിധായകന്‍ സിദ്ദിഖ് ഷമീറിന്റെ ഒപ്പം നിന്നു. പിന്നെയും കുറച്ച് കാലം അസിസ്റ്റന്റായി നടന്നു. സീരിയലുകളും ഷോര്‍ട്ഫിലിമുകളും സ്‌ക്രിപ്റ്റുകളും ചെയ്തു. പിന്നെ ഒരുപാട് ബന്ധങ്ങളൊന്നും എനിക്കില്ല.

തൃശൂരില്‍ ഡ്രാമാ സ്‌കൂളില്‍ പഠിച്ച സുഹൃത്തുക്കളൊക്കെയുണ്ട്. പിന്നീട് സിനിമ ഇറങ്ങി കഴിഞ്ഞ് സത്യന്‍ അന്തിക്കാട് സാര്‍ വിളിച്ചിട്ട് പറഞ്ഞു ചിത്രം വളരെ ഇഷ്ടമായി ഇങ്ങനെയൊരാളെ കേട്ടിട്ടേ ഇല്ലല്ലോ എന്ന്. തൃശ്ശൂരാണെന്ന് പറഞ്ഞപ്പോള്‍ സാറിനും അതിശയം. വീണ്ടും കാണാമെന്ന് പറഞ്ഞു.

അടുത്ത സിനിമ?
അടുത്ത സിനിമയെന്നത് ആദ്യ ചിത്രവുമായുളള ഒരു കമ്പാരിസണ്‍ അല്ല. എനിക്ക് തൃപ്തികരമായ ഒരു ഐഡിയ അത് പ്രേക്ഷകരിലേക്കത്തുംവിധം സിനിമയാക്കുക. അത് എപ്പോള്‍ നടക്കുമെന്നറിയില്ല. ഇനി ചെയ്യുന്ന സിനിമയും ടി ഡി ദാസന്‍ പോലെ അക്‌സപ്റ്റ് ചെയ്യപ്പെടണം എന്നാണ് ആഗ്രഹം.